ഫോണ്‍പേ സഹസ്ഥാപകനും ചീഫ് ടെക്‌നോളജി ഓഫീസറുമായ രാഹുല്‍ ചാരി കഴിഞ്ഞ മാസം ഒരു ബ്ലോഗ് എഴുതിയിരുന്നു. പുതിയ യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫെയ്‌സ്) ഇന്നൊവേഷന്‍ പേയ്മെന്റ് ആപ്പുകൾക്ക് വെല്ലുവിളിയാകും എന്നതായിരുന്നു ആ ബ്ലോഗിന്റെ ചുരുക്കം.
ഒരു പേയ്‌മെന്റ് ആപ്പിന്റെ സഹായമില്ലാതെ തന്നെ ഓണ്‍ലൈന്‍ വ്യാപാരികള്‍ക്ക് വിര്‍ച്വല്‍ പേയ്‌മെന്റ് മേല്‍വിലാസമുപയോഗിച്ച് പണം സ്വീകരിക്കാന്‍ കഴിയുന്ന യുപിഐ പ്ലഗ്ഇന്‍ എന്ന സംവിധാനമാണിത്.മര്‍ച്ചന്റ് എസ്ഡികെ (സോഫ്റ്റ് വെയര്‍ ഡെലവപ്‌മെന്റ് കിറ്റ്) എന്ന പേരിലും ഇത് അറിയപ്പെടുന്നു. ഇത് മൂന്നാമതൊരു പേയ്‌മെന്റ് ആപ്പിന്റെ സഹായമില്ലാതെ തന്നെ ഇടപാടുകള്‍ വേഗത്തിലാക്കുകയും പരിധികളില്ലാതെ പണമടയ്ക്കാന്‍ വഴിയൊരുക്കുകയും ചെയ്യുന്നു.
പ്ലഗ്ഇന്‍ സംവിധാനത്തിലൂടെ സ്വിഗ്ഗി ആപ്പില്‍ വെച്ചുതന്നെ പണമടയ്ക്കാന്‍ കഴിയും. ഇതിന് മറ്റൊരു യുപിഐ ആപ്പിന്റെ ആവശ്യം വരുന്നില്ല. പേമെന്റ് സ്ഥാപനങ്ങളായ പേടിം, റേസര്‍പേ, ജസ്റ്റ് പേ എന്നിവ അവരുടെ വ്യാപാരികള്‍ക്ക് എസ്ഡികെ തിരഞ്ഞെടുക്കാനുള്ള അനുമതി നല്‍കുന്നുണ്ട്. എന്നാല്‍, യുപിഐ പ്ലഗ്ഇന്‍ മാതൃക ഇടപാടുകളുടെ വിജയനിരക്ക് ഉയര്‍ത്തുന്നതിന് സാങ്കേതികപരമായി എന്തെങ്കിലും നേട്ടം പ്രദാനം ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ചാരി പറയുന്നു. പകരം ഇന്ന് പേയ്‌മെന്റ് ആപ്പുകളില്‍ നിലനില്‍ക്കുന്ന ഉത്തരവാദിത്വം സ്‌പോണ്‍സര്‍ ബാങ്കുകളിലേക്കും മര്‍ച്ചന്റ് ആപ്ലിക്കേഷനിലേക്കും മാറ്റുന്നു.
ഈ മാതൃക കൂടുതല്‍ സങ്കീര്‍ണമായതും വ്യാപാരികളുടെ മേല്‍ കൂടുതല്‍ ഭാരം ഉണ്ടാക്കുകയും ചെയ്യുന്നു. വ്യാപാരികള്‍ക്ക് ഇത് മൂലം അവരുടെ ബിസിനസില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഏതാനും ആപ്പുകളും വ്യാപാരികളും യുപിഐ പ്ലഗ്ഇന്‍ ഉപയോഗിച്ചുതുടങ്ങുമെന്ന് പ്രതീക്ഷിക്കുന്ന സമയത്താണ് ചാരിയുടെ ബ്ലോഗ് പ്രത്യക്ഷപ്പെട്ടത്. യുപിഐ പേമെന്റുകള്‍ കൂടുതലായി നടക്കുന്ന ഫോണ്‍പേ, ഗൂഗിള്‍ പേ എന്നിവയെ പുതിയ സംവിധാനം ബുദ്ധിമുട്ടിലാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇത് അവരുടെ വിപണി വിഹിതം കുറയ്ക്കുമെന്നും കമ്പനികൾ ഭയപ്പെടുന്നു. ഫോണ്‍പേയ്ക്ക് 47 ശതമാനം വിപണി വിഹിതവും ഗൂഗിള്‍ പേക്ക് 33 ശതമാനം വിപണി വിഹിതവുമാണ് ഉള്ളത്.വലിയ വ്യാപാരികളായ സ്വിഗ്ഗി, സൊമാറ്റോ, ഫ്‌ളിപ്കാര്‍ട്ട്, മിന്ത്ര, ഡ്രീം 11 തുടങ്ങിയവ പ്ലഗ്ഇന്നിലേക്ക് ഘട്ടം ഘട്ടമായി മാറിത്തുടങ്ങും. ഇത് ഗൂഗിള്‍ പേയ്ക്കും ഫോണ്‍പേയ്ക്കും വലിയ വെല്ലുവിളിയായേക്കും.